International
കൊളംബോ: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. മണ്ണിടിച്ചിലിലും പ്രളയത്തിലും 66 പേർ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് വിവരം.
25 പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക അറിയിപ്പുണ്ട്. ഇരുപതോളം ജില്ലകളിലായി 44,000 പേരെ പ്രളയം നേരിട്ടു ബാധിച്ചു. നിരവധി റോഡുകളും പാലങ്ങളും ഒലിച്ചുപോയി.
വീടുകളുടെ ടെറസിലും മരങ്ങളുടെ മുകളിലും അഭയം തേടിയ പലരെയും വ്യോമസേന ഹെലിക്കോപ്റ്ററുകൾ എത്തി രക്ഷപ്പെടുത്തി. രാജ്യത്ത് രാവിലെ ആറ് മുതൽ ട്രെയിൻ ഗതാതതം നിർത്തിവച്ചിരിക്കുകയാണ്.
ലങ്കൻ നാവികസേനയുടെ ക്ഷണപ്രകാരം ബുധനാഴ്ച കൊളംബോ തീരത്തെത്തിയിരുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തും രക്ഷാദൗത്യത്തിന്റെ ഭാഗമായി. കൊളംബോ വിമാനത്താവളത്തിലേക്കുള്ള പല വിമാനങ്ങളും തിരുവനന്തപുരത്തേക്കോ കൊച്ചിയിലേക്കോ തിരിച്ചുവിടാൻ അഭ്യർഥിക്കുമെന്ന് ലങ്കൻ സർക്കാർ അറിയിച്ചു.
ഡിറ്റ് വായുടെ സ്വാധീനത്തിൽ തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി ചെന്നൈയിലെ മൂന്ന് ജലസംഭരണികളിൽ നിന്ന് സെക്കൻഡിൽ 200 ഘടയടി വീതം വെള്ളം തുറന്നുവിടുന്നുണ്ട്.
International
മനില: കൽമയ്ഗി കൊടുങ്കാറ്റ് ദുരിതം വിതച്ച ഫിലിപ്പീൻസിൽ മരണം 85 ആയി. രക്ഷാപ്രവർത്തനത്തിനു വിന്യസിക്കപ്പെട്ട ഹെലികോപ്റ്റർ തകർന്നു മരിച്ച ആറു സൈനികരും ഇതിൽ ഉൾപ്പെടുന്നു. 75 പേരെ കാണാതായിട്ടുമുണ്ട്. നാലു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു.
സെബു ദ്വീപിൽ വൻ നാശനഷ്ടമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 49 മരണങ്ങളും സെബുവിലാണ്. ദ്വീപിലെ പട്ടണങ്ങൾ വെള്ളത്തിനടിയിലാണ്. വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ വാഹനങ്ങൾ അടിഞ്ഞുകിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
കൊടുങ്കാറ്റിന്റെ വേഗം കുറഞ്ഞെങ്കിലും ഇപ്പോഴും അപകടകാരിയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ മുന്നറിയിപ്പു നല്കി.
International
വെസ്റ്റ് ബാങ്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസയിൽ കനത്ത തിരിച്ചടി നൽകാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് തൊട്ടുപിന്നാലെ സൈന്യം ആക്രമണം ആരംഭിക്കുകയായിരുന്നു.
അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിർദേശം നൽകിയത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ബന്ദിയുടെ മൃതദേഹം വിട്ടുനൽകുന്നത് ഹമാസ് നീട്ടിവച്ചു.
ഇസ്രയേൽ സേന സ്കൂളുകളും വീടുകളും ആക്രമിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ സൈനികർക്ക് നേരെ വെടിയുതിർത്തെന്ന ആരോപണം ഹമാസ് നിഷേധിച്ചു. വെടിനിർത്തലിൽ ഹമാസ് ഉറച്ചുനിൽക്കുന്നുവെന്നും പ്രതികരിച്ചു.
വെടിനിർത്തൽ നിലവിൽ വന്ന് 20 ദിവസത്തിന് ശേഷം ഗാസയിലെയും പശ്ചിമേഷ്യയിലെയും സമാധാനാന്തരീക്ഷം വീണ്ടും തകരുകയാണ്. എന്നാൽ വെടിനിർത്തലിന് നിലവിലെ സംഭവങ്ങൾ ഭീഷണിയല്ലെന്നും തങ്ങളുടെ സൈനികരെ ലക്ഷ്യം വച്ചാൽ ഇസ്രയേൽ തിരിച്ചടിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.
National
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. വൈദ്യുതി ലൈൻ ബസിന് മുകളിൽ പൊട്ടിവീണതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്.
നേരത്തെ രണ്ട് പേർ മരിച്ചിരുന്നു. നസീം (50) എന്നായാളും മകൾ സഹിനം (20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഒരാൾ കൂടി മരിച്ചതോടെയാണ് മരണം സംഖ്യ മൂന്നായത്.
നാല് പേർ കൂടി ഗുരുതരാസ്ഥയിൽ ചികിത്സയിലാണ്. ഇവരെ ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാല് പേർ ഷാഹ്പുര സബ്-ഡിസ്ട്രിക്ട് ആശുപത്രിയിൽ ചികിത്സയിലാണ്.
11,000 കിലോ വോൾട്ട് വൈദ്യുതി കടന്നുപോയിരുന്ന ലൈനാണ് ബസിന് മുകളിലേക്ക് പൊട്ടി വീണത്. തുടർന്ന് ബസ് കത്തിയമരുകയായിരുന്നു. ബസിൽ 15 എൽപിജി സിലിണ്ടറുകൾ ഉണ്ടായിരുന്നുവെന്നും അതിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് ടോഡിയിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് എത്തിയ പത്ത് തൊഴിലാളികളും ബസിലുണ്ടായിരുന്നു.
ബസിന് മുകളിൽ അമിത ഉയരത്തിൽ ലഗേജുകൾ ഉണ്ടായിരുന്നുവെന്നും ഇത് തട്ടിയതാണ് വൈദ്യുതി ലൈൻ പൊട്ടാൻ കാരണമായതെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.
അതേസമയം, വൈദ്യുതിലൈൻ തകരാറിലായിരുന്നുവെന്നും ഇത് പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഗ്രാമവാസികൾ ആരോപിച്ചു. അപകടസമയം 25ഓളം യാത്രക്കാർ ബസിലുണ്ടായിരുന്നതായാണ് സൂചന.
International
ധാക്ക: ബംഗ്ലാദേശി വ്യോമസേനയുടെ പരിശീലനവിമാനം സ്കൂൾ കെട്ടിടത്തിൽ തകർന്നുവീണു മരിച്ചവരുടെ എണ്ണം 31 ആയി. ഇവരിൽ 25 പേർ കുട്ടികളാണ്. പരിക്കേറ്റ 165 പേർ ചികിത്സയിലാണ്. തലസ്ഥാനമായ ധാക്കയിലെ ഉത്തര പ്രദേശത്ത് മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളജിലായിരുന്നു ദുരന്തം.
അപകടത്തിൽപ്പെട്ട വിമാനം ചൈനീസ് നിർമിതമാണ്. 16 വിമാനങ്ങൾക്കാണ് ചൈനയുമായി ബംഗ്ലാദേശ് കരാറുണ്ടാക്കിയത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ബംഗ്ലാദേശ് എയർ ഫോഴ്സ് ഉന്നതതല സമിതി രൂപവത്കരിച്ചു.
ക്ലാസ് നടക്കുന്ന സമയത്ത് സ്കൂളിലെ രണ്ടുനിലക്കെട്ടിടത്തിൽ വിമാനം പതിക്കുകയായിരുന്നു. മരിച്ചവരിൽ പൈലറ്റും ഉൾപ്പെടുന്നു.
ഇന്നലെ ബംഗ്ലാദേശിൽ ദുഃഖാചരണം നടത്തി.
International
ടെഹ്റാൻ: കഴിഞ്ഞ മാസം ഇറാന് മേൽ ഇസ്രയേൽ നടത്തി ആക്രമണങ്ങളിൽ നൂറ് ഇറേനിയൻ കായിക താരങ്ങൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാൻ സ്പോർട്സ് ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് ഷെർവിൻ അസ്ബാഖിയനെ ഉദ്ധരിച്ച് തസ്നിം വാർത്താ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലപ്പെട്ടവരുടെ മൊത്തം സംഖ്യ 1,062 ആണെന്നും പരിക്കേറ്റവർ 5,800 പേരുണ്ടെന്നും കഴിഞ്ഞയാഴ്ച ഇറാനിലെ മാർട്ടർ ആൻഡ് വെറ്ററൻസ് അഫയേഴ്സ് ഫൗണ്ടേഷൻ പറഞ്ഞിരുന്നു.
രഹസ്യമായി ആണവായുധ നിർമാണവുമായി ഇറാൻ മുന്നോട്ടുപോകുകയാണെന്ന് ആരോപിച്ച് ജൂൺ 13നാണ് ഇസ്രയേൽ രാജ്യത്തിനു മേൽ സൈനിക നടപടി തുടങ്ങിയത്. നിരവധി സൈനിക കമാൻഡർമാരും ആണവശാസ്ത്രജ്ഞന്മാരും കൊല്ലപ്പെട്ടിരുന്നു.
ഇരുരാജ്യങ്ങളും വെടിനിർത്തൽ അംഗീകരിച്ചതോടെ ജൂൺ 24ന് പന്ത്രണ്ട് ദിവസം നീണ്ട സംഘർഷം അവസാനിക്കുകയായിരുന്നു.
NRI
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 109 ആയി. 160 ലധികം പേരെ ഇപ്പോഴും കാണാനില്ലെന്ന് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കനത്ത മഴയും ചെളിയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ക്യാംപ് മിസ്റ്റിക് എന്ന വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നു. പത്തു പെൺകുട്ടികളെയും ക്യാന്പ് കൗൺസിലറെയും കാണാതായിട്ടുണ്ട്. അതേസമയം പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസ് സന്ദർശിക്കും.
നാഷണൽ വെതർ സർവീസിനായി ബജറ്റിൽ തുക വെട്ടിച്ചുരുക്കിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ ഗ്വാദലൂപ്പെ നദി കരകവിഞ്ഞൊഴുകിയ കെർ കൗണ്ടിയിൽ മരിച്ചവരിൽ 56 മുതിർന്നവരും 28 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്.
ഇവരിൽ 32 പേരെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ക്യാമ്പിന്റെ സഹഉടമയും ഡയറക്ടറുമായ റിച്ചാർഡ് ഈസ്റ്റ് ലാൻഡ് (70) കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മരണപ്പെട്ടതെന്നു ഓസ്റ്റിൻ അമേരിക്കൻ സ്റ്റേറ്റ്സ്മാൻ പത്രം റിപ്പോർട്ട് ചെയ്തു.
പ്രദേശത്ത് കൂടുതൽ മഴയും മിന്നൽപ്രളയവുമുണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ വെതർ സർവീസ് അറിയിച്ചിട്ടുണ്ട്.
NRI
ടെക്സസ്: പ്രളയത്തിൽ മരണസംഖ്യ നൂറ് കടന്നു. 104 പേർ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. ഗ്വാദലൂപ്പെ നദീതീരത്തുള്ള കെർ കൗണ്ടിയിൽ 84പേർ മരിച്ചു.
എഴുനൂറോളം പെൺകുട്ടികൾ വേനൽക്കാല ക്യാന്പിൽ പങ്കെടുത്തത് ഇവിടെയായിരുന്നു. കാണാതായ 24പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ട്രാവിസ് കൗണ്ടി, ബേണറ്റ് കൗണ്ടി, വില്യംസൺ കൗണ്ടി, കെണ്ടാൽ കൗണ്ടി, ടോം ഗ്രീൻ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ടെക്സസ് അധികൃതർ നൽകിയ സൂചന.
മരണപ്പെട്ടവരിൽ ഒട്ടേറെ പെൺകുട്ടികൾ ഉൾപ്പെടുന്നു. കാണാതായവരിലും പെൺകുട്ടികളുണ്ട്. എല്ലാവരെയും കണ്ടെത്തിയ ശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂ എന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് ആവർത്തിച്ചു.
അതേസമയം, ടെക്സസിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
NRI
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മൂന്നു ദിവസമായി തുടരുന്ന രക്ഷാപ്രവർത്തനത്തിൽ കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്തു നടന്നുവന്ന ക്യാന്പിൽ പങ്കെടുത്ത 27 പെൺകുട്ടികളുടെ മൃതദേഹങ്ങളും കണ്ടെടുത്തു.
ക്യാന്പിൽ പങ്കെടുത്ത പതിനൊന്ന് പെൺകുട്ടികളടക്കം ഒട്ടേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. എല്ലാവരെയും കണ്ടെത്തിയശേഷമേ തെരച്ചിൽ അവസാനിപ്പിക്കൂവെന്നാണ് ടെക്സസ് സംസ്ഥാന സർക്കാർ അറിയിച്ചത്.
ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികൾക്കുവേണ്ടി കെർ കൗണ്ടിയിൽ ഗ്വാദലൂപ്പെ നദീതീരത്ത് നടക്കുന്ന മിസ്റ്റിക് വേനൽക്കാല ക്യാന്പിലെ കുട്ടികളെയാണു കാണാതായത്. 1926 മുതൽ എല്ലാ വർഷവും നടന്നുവരുന്ന വേനൽക്കാല ക്യാന്പാണിത്.
എട്ടു വയസ് മുതലുള്ള എഴുനൂ റോളം പെൺകുട്ടികളാണ് ഇക്കുറി ക്യാന്പിൽ പങ്കെടുത്തത്. മിന്നൽപ്രളയത്തിൽ ആറടിയിലേറെ ഉയരത്തിൽ വെള്ളം കയറിയതോടെ നദീതീരത്ത് ഇവർക്കു താമസിക്കാൻ സജ്ജമാക്കിയ കാബിനുകൾ കൂട്ടത്തോടെ ഒഴുകിപ്പോയി.
വെള്ളിയാഴ്ച പുലർച്ചെ ഗ്വാദലൂപ്പെ നദീതീരത്തുണ്ടായ കനത്ത മഴയാണ് പ്രളയത്തിനിടയാക്കിയത്. ഒരു മണിക്കൂറിനുള്ളിൽ 38 സെന്റിമീറ്റർ മഴ പെയ്തപ്പോൾ നദിയിലെ ജലനിരപ്പ് ഒന്പത് മീറ്ററായി ഉയർന്നു. 850 പേരെ രക്ഷപ്പെടുത്തിയതായാണ് അധികൃതർ അറിയിച്ചത്.
അമേരിക്കൻ സ്വാതന്ത്ര്യദിനമായിരുന്ന വെള്ളിയാഴ്ച നദീതീരത്തു വിവിധ ഭാഗങ്ങളിലായി ക്യാന്പ് ചെയ്തിരുന്ന മറ്റേനകം പേരും ദുരന്തത്തിനിരയായി എന്നാണ് അനുമാനം. എത്രപേരെ കാണാതായി എന്നതിൽ ടെക്സസ് സംസ്ഥാന സർക്കാരിനു ക്യത്യമായ കണക്കില്ല.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പേർ നദീതീരത്ത് എത്തിയിരുന്നുവെന്നും ഇവരിൽ പലരെയും കാണാതായിട്ടുണ്ടെന്നും എത്തിയ ആളുകളുടെ പേരുവിവരം ലഭ്യമല്ലെന്നും ടക്സസ് ലഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.
700 പെൺകുട്ടികളാണ് ക്യാന്പിൽ പങ്കെടുത്തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരച്ചെത്തിയ വെള്ളത്തിൽനിന്നു രക്ഷ തേടി നിരവധി പേർ മരങ്ങളിലും മറ്റും കയറി. ഇവരെ പിന്നീട് രക്ഷാപ്രവർത്തകരെത്തി ഹെലികോപ്റ്റർ മുഖേന രക്ഷപ്പെടുത്തി.
കെർ കൗണ്ടിക്കു പുറമേ ഗ്വാദലൂപ്പെ നദിയൊഴുകുന്ന ട്രാവിസ് കൗണ്ടി, കെൻഡാൽ കൗണ്ടി എന്നിവിടങ്ങളിലും മരണങ്ങളും ആളുകളെ കാണാതായതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ക്യാന്പ് മിസ്റ്റിക്കിൽനിന്ന് 40 മൈൽ അകലെ ഗ്വാദലൂപ്പെ നദീതീരത്തുള്ള കംഫർട്ട് ടൗൺ പ്രളയജലത്തിനൊപ്പമെത്തിയ കൂറ്റൻ മരങ്ങളും കല്ലുകളും ചെളിയും നിറഞ്ഞ അവസ്ഥയിലാണ്. പ്രദേശത്തെ നിരവധി റോഡുകൾ തകർന്ന് ഗതാഗതം താറുമാറാകുകയും ചെയ്തു. പ്രളയത്തിൽ നിരവധി വാഹനങ്ങളാണ് ഒഴുകിപ്പോയത്.
14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും അഞ്ഞൂറോളം രക്ഷാപ്രവർത്തകരും രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരങ്ങളും ചെളിയും കല്ലുകളും അടിഞ്ഞുകിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്. ടെക്സസിന്റെ പടിഞ്ഞാറും മധ്യഭാഗത്തും വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
പ്രളയത്തെ ദുരന്തമായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാരിന് ഫെഡറൽ സഹായം നൽകണമെന്ന് പ്രസിഡന്റ് ട്രംപിനോട് അഭ്യർഥിച്ചതായി ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് അറിയിച്ചു. അഭ്യർഥന ട്രംപ് അംഗീകരിക്കുമെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞത്.